പാലക്കാട് മുടപ്പല്ലൂർ പന്തപറമ്പിൽ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂർ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലർച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുൻവശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടർന്ന് കടയോട് ചേർന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു.
ഒറ്റ മുറിയുടെ മുൻഭാഗം ഷട്ടർ ഇട്ട് അടച്ചതിനാൽ തീനാളമോ പുകയോ പുറത്തുവന്നിരുന്നില്ല. കടയ്ക്കുള്ളിൽ ഫ്രിഡ്ജും ഫർണിച്ചറുകളും അരി ചാക്കുകൾ ഉൾപ്പെടെ പലചരക്ക് സാമഗ്രികൾ എല്ലാം അഗ്നിക്കിരയായി. കെട്ടിടത്തിന് വിള്ളലും സംഭവിച്ചു. വടക്കഞ്ചേരി ഫയർ ഫോഴ്സിന്റെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കേഞ്ചേരി പൊലീസ് സംഭവസ്ഥലത്തെത്തി. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
