പാലക്കാട്: അട്ടപ്പാടി ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മ കൊലക്കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കസ്റ്റഡിയിലുള്ള പങ്കാളിയായ പഴനി വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് സമ്മതിച്ചിരുന്നു. കൊലപ്പെടുത്തണം എന്ന ഉദേശ്യത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് പ്രതി മൊഴി നൽകിയിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം റിമാൻഡ് ചെയ്യും. നെറ്റിക്ക് മുകളിൽ തലയോട്ടിയിലേറ്റ പൊട്ടൽ, ശരീരത്തിൽ പലയിടങ്ങളിലായി മൽപിടുത്തത്തിന്റെ പാടുകൾ, മുറിവുകൾ. മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് വള്ളിയമ്മയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിറകു ശേഖരിക്കാനെന്ന വ്യാജേന ഉൾക്കാട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊന്നതാണെന്ന് കസ്റ്റഡിയിലുള്ള പ്രതി സമ്മതിച്ചിരുന്നു.
മരണം ഉറപ്പാക്കിയതിന് പിന്നാലെ ഭാഗികമായി അന്നു തന്നെ കുഴികുത്തി മൂടി. രണ്ടു ദിവസത്തിനു ശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതി പഴനി ജൂലൈയിൽ മറ്റൊരു കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറക്കിയത് വള്ളിയമ്മയായിരുന്നു.
വിറക് എടുക്കാനെന്ന് പറഞ്ഞാണ് ആഗസ്ത് 17 ന് പഴനി വള്ളിയമ്മ കാട്ടിലേക്ക് പോയത്. അവിടെ വെച്ച് തല്ലികൊന്ന് കൊക്കയിൽ എറിയുകയായിരുന്നു. പിന്നീട് കൊക്കയിൽ നിന്നെടുത്ത് കുഴികുത്തി മൂടുകയായിരുന്നു. വള്ളിയമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. ഇയാളെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു


