കോഴിക്കോട് :കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വി എം വിനുവിന് സ്ഥാനാർഥിയാകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.സെലിബ്രിറ്റിക്കും സാധാരണ ജനങ്ങൾക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിനു ഹൈകോടതിയിൽ ഹർജി നൽകിയത്. ഓൺലൈനായാണ് ഹർജി സമർപ്പിച്ചത്. കോടതി വിധി മാനിക്കുന്നുവെന്നായിരുന്നു വി എം വിനുവിന്റെ പ്രതികരണം
താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേൽ എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്‌തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ചോദിച്ചു.
അതേ സമയം വി എം വിനുവിന് 2020-ലും വോട്ടില്ലെന്ന് കണ്ടെത്തി. മലാപ്പറമ്പ് ഡിവിഷനിലെ വോട്ടർ പട്ടികയിലാണ് വിനുവിന്റെ പേര് ഇല്ലാതിരുന്നത്. താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും കോർപ്പറേഷൻ പട്ടിക അട്ടിമറിച്ചുവെന്നുമാണ് വിനുവിന്റെ പ്രതികരണം
പുതുക്കിയ വോട്ടർ പട്ടിക ഇന്നലെ പുറത്തിറങ്ങിയപ്പോളാണ് വി.എം. വിനുവിന് വോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയുന്നത്. പിന്നാലെ തനിക്ക് വോട്ട് ഉണ്ടെന്നും നടക്കുന്നത് ഗൂഢാലോചനയെന്നും വി എം വിനു ആരോപിച്ചിരുന്നു

