തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക.
ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ എട്ടാം പ്രതിയാണ് അദ്ദേഹം.
സ്വർണപ്പാളികളെ രേഖകളിൽ ചെമ്പ് എന്ന് തിരുത്തി എഴുതിയത് പത്മകുമാറിൻ്റെ അറിവോടെയാണെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. കൂടാതെ, കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും വെച്ച് പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയതിനും അന്വേഷണ സംഘം തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, പോറ്റി ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡ് കൈപ്പറ്റിയതെന്നാണ് ഈ വിഷയത്തിൽ പത്മകുമാർ നൽകിയിട്ടുള്ള മൊഴി.


