നിലമ്പൂർ വഴിക്കടവ് മരുതയിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുത സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. സംഭവത്തിൽ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.ഡിസംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷും അനീഷും തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു.
മർദനമേറ്റ് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സുരേഷിന്റെ മരണത്തെത്തുടർന്ന് അനീഷിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് നടപടികൾ ശക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


