ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജോജു നായകനായ ‘ആരോ’ സിനിമയിൽ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പൊലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്.
പോരൂര്‍ സ്വദേശിയായ വെങ്കിടേശ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന പൊലീസുകാര്‍ മഫ്തിയില്‍ വെങ്കിടേശ് കുമാറിനെ സമീപിച്ചു. തുടര്‍ന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കടേശ്വരനും മറ്റുള്ളവരും എത്തുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് എട്ടുപേരെയും പിടികൂടിയത്. വെങ്കിടേശ്വരന് പുറമെ കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരും സഹ സംവിധായികയായ വിൻസി നിവേദയും നടി അഞ്ജു കൃഷ്ണയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


