ബെംഗളൂരു: മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്ത കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
ബെംഗളൂരുവിലെ തരബനഹള്ളിയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. പാണ്ഡുരംഗ എന്ന ചന്ദുവാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
സുമലത, അമ്മ മഞ്ജമ്മ, അച്ഛൻ ശ്രീറാം എന്നിവരാണ് ചികിത്സയിലുള്ളത്. മഞ്ജമ്മയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.
സുമലതയും ചന്ദ്രവും തമ്മിൽ ആറുവർഷമായി പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സുമലത വിവാഹിതയും രണ്ട് ആൺമക്കളുടെ അമ്മയുമാണ്.
സുമലതയുടെ വിവാഹത്തിന് മുമ്പുതന്നെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വിവാഹത്തിനുശേഷവും ബന്ധം തുടർന്നു. ചന്ദ്രവും നാലുവർഷം മുമ്പ് വിവാഹിതനായിരുന്നു. മക്കളുമുണ്ട്. അതിനിടെ ചന്ദ്ര മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു.ഇത് അറിഞ്ഞ സുമലത ചന്ദ്രവുമായി വഴക്കിട്ടിരുന്നു.കഴിഞ്ഞദിവസം ബൈക്ക് വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് ചന്ദ്ര സുലതയുടെ വീട്ടിലെത്തി. എന്നാൽ ബൈക്ക് വാങ്ങി നൽകാൻ സുമലതയുടെ കുടുംബം തയാറായില്ല. ഇതേതുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും ഇതിനിടെ ചന്ദ്ര കയ്യിൽ കരുതിയിരുന്ന പെട്രോൾ കുടുംബത്തിന് നേരെ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി


