തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ എട്ടു കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടു. ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചിൽ 942 ഇടപാടുകളിലായി പതിനൊന്നര കോടിയോളം രൂപയും നിക്ഷേപിക്കപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


