ന്യൂഡൽഹി: സ്വർണപ്പണയ വായ്പകളിൽ വ്യക്തികളെ കൂടുതൽ സംരക്ഷിക്കുന്ന പുതിയ റിസർവ് ബാങ്ക് ചട്ടങ്ങൾ ഏപ്രിൽ 1 മുതൽ പൂർണമായും പ്രാബല്യത്തിൽ വരുകയാണ്. ജൂണിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ പാലിക്കാൻ ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആർബിഐ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.
സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവു നൽകിയിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ മാത്രമേ വായ്പയായി നൽകാവൂ (എൽടിവി അനുപാതം) എന്നതായിരുന്നു കരടു മാർഗരേഖയിലെ വ്യവസ്ഥ.
പുതിയ നിയന്ത്രണപ്രകാരം, 2.5 ലക്ഷം രൂപ വരെ വായ്പകൾക്ക് പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 85% വരെ വായ്പ ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വായ്പയ്ക്ക് 80% എൽടിവി അനുപാതം ബാധകമായിരിക്കും, 5 ലക്ഷം രൂപക്ക് മുകളിൽ 75% അനുവദിക്കും. ചെറുവായ്പകളിൽ വായ്പാളികൾക്ക് കൂടുതൽ ആധുനിക സൗകര്യം ലഭ്യമാക്കാനാണ് ഈ മാറ്റം.
എന്നാൽ, മൂല്യം കണക്കാക്കുമ്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകാം. ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) വ്യവസ്ഥ ബാധകമാണ്.

