കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ദുരന്തത്തിൽ ദുരൂഹത അകലുന്നില്ല. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തീപിടിക്കാനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പെട്രോൾ ടാങ്കിൽ ചോർച്ചയില്ലെന്നും എൻജിൻ റേഡിയേറ്റർ ഭാഗത്തോ സി യൂണിറ്റിലോ തകരാർ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ അപകടകാരണം വ്യക്തമാകൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്ന സോനയും ഭർത്താവ് രജിൻലാലും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന രജിൻലാൽ കാറിൽ നിന്ന് പുറത്തേക്കിറങ്ങിയെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാനായില്ല. ഡോർ ലോക്ക് ആയതാണ് രക്ഷപ്പെടാൻ തടസ്സമായതെന്ന് പറയുന്നു. ശരീരത്തിൽ തീപിടിച്ചതിനെ തുടർന്ന് രജിൻ സമീപത്തെ തോട്ടിലിറങ്ങി തീയണയ്ക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ കാറിൽ രജിൻലാൽ മാത്രമാണുണ്ടായിരുന്നതെന്ന് നാട്ടുകാർ കരുതിയിരുന്നു. പിന്നീട് സോനയും കാറിനുള്ളിലുണ്ടെന്ന് രജിൻ പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിനോടകം തന്നെ തീ ശക്തമായി പടർന്നിരുന്നു. പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം തീയണച്ച ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മേപ്പയൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും വാഹനത്തിന്റെ സാങ്കേതിക പരിശോധന നടത്തും.
മൂന്ന് വർഷം മുൻപായിരുന്നു രജിൻലാലിന്റെയും സോനയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന രജിൻലാൽ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. പാലേരി കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ: സോനു


