നാസിക്: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ജൂൺ 2-ന് സംഭവം നടന്നത്.
സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തിയ ശേഷം രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് സംഘത്തിലെ മറ്റ് അംഗങ്ങൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
പ്രതികൾക്കും യുവതിക്കും മുൻപരിചയമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ ഗ്രാമത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നുള്ളവരാണ് പ്രതികളെന്നും, ഒരേ സമുദായത്തിൽപ്പെട്ടതിനാൽ പരസ്പരം അറിയാവുന്നവരായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പകർത്തിയ വീഡിയോ ജൂൺ 25-ന് പ്രതികളിലൊരാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ യുവതി തിങ്കളാഴ്ച ഫത്തേപൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ അറസ്റ്റ് ചെയ്തു.


