നെടുമങ്ങാട്:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐഎം തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ്.കെ.ആശാരി അന്തരിച്ചു. 93 വയസ്സായിരുന്നു. കർഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ:സെക്രടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. വട്ടപ്പാറയിലെ വസതിയിലാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖം കാരണം ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.
മലയോര മേഖലയിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച ആളാണ് എസ് കെ ആശാരി. നാളെ രാവിലെ 10 മണിക്ക് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും. 12 മുതൽ ഒരു മണിവരെ സിപിഐഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. ഉച്ചയ്ക്കുശേഷം നെടുമങ്ങാട് ശാന്തിതീരത്തിലാണ് സംസ്കാര നടക്കുക. 1949-ൽ സിപിഐ അംഗമായ എസ്. കെ., വാമനപുരം സഹദേവൻ സെക്രട്ടറിയായ പാർട്ടി സെല്ലിൽ 1953-ൽ അംഗമാവുകയും പിന്നീട് പാലോട് – വിതുര ലോക്കൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.
1955-ൽ രൂപീകരിച്ച താലൂക്ക് കമ്മിറ്റിയിലും അദ്ദേഹം അംഗമായി. പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ(എം)-ൽ ഉറച്ചുനിന്ന എസ്. കെ., വിതുര – പാലോട് മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. 1950-കളിൽത്തന്നെ മലയോര മേഖലയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ തമ്പുപിള്ള തുടങ്ങിയവരോടൊപ്പം അദ്ദേഹം നേതൃത്വം നൽകി.


