ബംഗളുരു: കർണാടകയിൽ 34-കാരനെയും നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ചിക്കബനവാരയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഭിനന്ദനും അദ്ദേഹത്തിന്റെ നാല് വയസ്സുള്ള മകനുമാണ് മരിച്ചത്. സംഭവത്തിൽ യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. മകന്റെ കൊച്ചുമകന്റെയും മരണം കൊലപാതകമാണെന്നാണ് അമ്മ പറയുന്നത്.
ഗുട്ടെ ബസവേശ്വർ നഗറിലെ ഒമ്പതാം ക്രോസിലെ വീട്ടിലാണ് അഭിനന്ദനെയും ഭാര്യ ഹരിണിയയും നാലുവയസുകാരനായ മകനും താമസിച്ചിരുന്നത്. ഓഗസ്റ്റ് 16 രാത്രി 10നും 17ന് രാവിലെ 6 നും ഇടയിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം.
കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നും പരാതിയിൽ സംശയം ഉന്നയിച്ചിട്ടുണ്ട്. മരുമകൾ ഹരിണിക്ക് മറ്റൊരാളുമായി ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നും യുവാവിന്റെ അമ്മ പരാതിയിൽ ആരോപിച്ചു.
മൃതദേഹങ്ങളിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംശയം ഉയർന്നിട്ടുണ്ട്.
മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. അഭിനന്ദന്റെ ഭാര്യ ഹരിണിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ വിവരങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.


