വയനാട്: പേര്യ 36ൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ചന്ദ്രവിനെ റിമാൻഡ് ചെയ്തു. വൈത്തിരി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിലാണ് ഈ മാസം 20 വരെ റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ കോടതിയിൽ ചന്ദ്രവിനെ ഹാജരാക്കിയിരുന്നു. പിന്നീട് റിമാൻഡിലായ ചന്ദ്രവിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി
നവംബർ 14നാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ പേര്യയിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റ് പ്രവർത്തകരായ ചന്ദ്ര, ഉണ്ണിമായ എന്നിവരെ സ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന സുന്ദരിയും ലതയും ഓടി രക്ഷപ്പെടുകയായിരുന്നു.
ചന്ദ്ര സംസ്ഥാനത്തിന് പുറത്തുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ചയാളാണെന്ന് പൊലീസ് കണ്ടെത്തി. ചന്ദുവും ഉണ്ണിമായയും എ കെ 47 ഉൾപ്പടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050നകം ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകിയിരുന്നു.
നാല് വർഷം മുമ്പ് വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രവും ബാക്കിയുള്ള ഒമ്പത് പേരും റിസോർട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാൽ ചന്ദുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം, ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടിന് പുറകിൽ സുഗന്ധഗിരി വരെയുള്ള 15 കിലോമീറ്റർ വനത്തിനുള്ളിൽ രണ്ട് ദിവസം തണ്ടർബോൾട്ട് പരിശോധന നടത്തിയിരുന്നു. ഇവർ പോകാൻ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകൾ പൊലീസ് പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് ചന്ദ്ര പിടിയിലായത്.


