കൊല്ലം: വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നല്‍കി കോണ്‍ഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേർച്ച നടത്തിയത്
സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങള്‍” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദില്‍ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്നും തീരുമാനമായില്ല. എന്നാല്‍ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്‌റാം രമേശ് വ്യക്തമാക്കി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാല്‍ എന്നിവരില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്നാലെ കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം നാളെ വിളിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. മുഴുവൻ എംഎല്‍എമാരോടും യോഗത്തിനെത്താൻ കെപിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കി. പൂർണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകള്‍. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ പ്രതീക്ഷിക്കുന്നുണ്ട്


