Headlines

തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും





കൊച്ചി : എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച് വീടിനു പുറകില്‍ കുഴിച്ചിട്ടിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടി പൂമറ്റത്തില്‍ മറിയാമ്മ (84) യുടെ ദേഹത്തുണ്ടായിരുന്ന 10 പവന്റെ ആഭരണമാണ് കവര്‍ന്നത്. മെയ് 24-ന് രാവിലെ 8.30-ഓടെയായിരുന്നു കവര്‍ച്ച നടന്നത്. മറിയാമ്മയുടെ വീട്ടില്‍ ഹോം നഴ്സായിരുന്നു സുധ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ആണ്‍വേഷം കെട്ടിയായിരുന്നു കവര്‍ച്ച. പ്രതികളായ സുധയും ലക്ഷ്മിയും തമിഴ്‌നാട്ടില്‍വെച്ച് തന്നെ സുഹൃത്തുക്കളാണ്. സംഭവം നടന്ന ഞായറാഴ്ചയുടെ തലേന്ന് ലക്ഷ്മി, സുധ ജോലി ചെയ്യുന്ന മറിയാമ്മയുടെ വീട്ടിലെത്തി ഒളിച്ചുതാമസിച്ചുവെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയെന്നുറപ്പാക്കിയ ശേഷം ലക്ഷ്മി പാന്റ്സും ഷര്‍ട്ടും ധരിച്ച് പുരുഷ വേഷത്തില്‍ മറിയാമ്മയുടെ ദേഹത്തു കിടന്ന ആഭരണങ്ങള്‍ ബലം പ്രയോഗിച്ച് ഊരിയെടുത്തു. തലേന്ന് തന്നെ ഇതിനുള്ള ആസൂത്രണം സുധയും ലക്ഷ്മിയും നടത്തിയിരുന്നു. ലക്ഷ്മി മോഷണം നടത്തുന്ന സമയത്ത് സുധ ശൗചാലയത്തില്‍ കയറി ഒളിച്ചു. ലക്ഷ്മി ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം വാതില്‍ തുറന്ന് പുറത്തെത്തി. ആഭരണങ്ങള്‍ കൂടില്‍ പൊതിഞ്ഞ് വീടിനു പുറകില്‍ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടു. തുടര്‍ന്ന് ലക്ഷ്മി സ്ഥലംവിട്ടു.
കൂട്ടുകാരി സുധയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞ് ലക്ഷ്മി ശനിയാഴ്ച അവര്‍ ജോലി ചെയ്തിരുന്ന വീട്ടില്‍നിന്ന് പോയിരുന്നു. സുധയുടെ നമ്പര്‍ അവിടെ കൊടുക്കുകയും ചെയ്തു. മോഷണം കഴിഞ്ഞ് ഞായറാഴ്ച ലക്ഷ്മി ജോലി ചെയ്തിരുന്ന വീട്ടിലേക്ക് ചെല്ലാതെ സ്വന്തം മുറിയില്‍ താമസിച്ചു. ഞായറാഴ്ചയും ജോലിക്കാരി എത്താതെ വന്നപ്പോള്‍ വീട്ടുകാര്‍ സുധയുടെ ഫോണിലേക്ക് വിളിച്ചു. ഈ ഫോണ്‍ നമ്പര്‍ തിരഞ്ഞ് പൊലീസ് ലക്ഷ്മിയുടെ താമസ സ്ഥലത്തെത്തി. അവിടെ മുഷിഞ്ഞ പാന്റ്സും മറ്റും കണ്ടത് സംശയത്തിനിടയാക്കി.
മറിയാമ്മയുടെ വീട്ടിലേക്ക് തിരിയുന്ന ഭാഗത്ത് പള്ളിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു സ്ത്രീ നടന്നു പോകുന്നതും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. അന്വേഷണം വഴിതെറ്റിക്കുന്നതിനായിട്ടാണ് ലക്ഷ്മി പുരുഷവേഷത്തില്‍ കവര്‍ച്ച നടത്തിയത്. കൂടാതെ, പൊലീസിനോട് സുധ സാങ്കല്പിക കഥകള്‍ മെനഞ്ഞ് പറഞ്ഞും ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുരുക്കിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: