വിതുര: സംസ്ഥാനത്ത് ചൂടുകൂടുന്നതിനിടെ പാമ്പിന്റെ സാന്നിധ്യവും വർധിക്കുകയാണ്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലിയെ കണ്ടെത്തി. താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയിലെ പടിക്കെട്ടിനടിയിലെ സുഷിരത്തിലാണ് അണലിയെ കണ്ടത്. പിന്നാലെ ജീവനക്കാർ പരുത്തി പള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് കണ്ണൂർ പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന വായോധിക മരിച്ചത്. ഏപ്രിൽ 26നാണ് നാരായണിക്ക് വീടിന്റെ പിൻഭാഗത്തെ വിറകുപുരയിൽ നിന്നും കടിയേറ്റത്. ദേഹാസ്വസ്യമുണ്ടായതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
തൃശൂർ മതിലകത്ത് സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പാമ്പ് വീടിനുള്ളിൽ കയറികൂടിയത്. വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി കൂളിമുട്ടം എത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.


