ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ
കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി
തന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷ
പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട്
പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം
നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ
സിപിഎം എംവി ജയരാജനെന്ന ശക്തനായ
സ്ഥാനർത്ഥിയെ തീരുമാനിച്ച
സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ
സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക്
നേതൃത്വം എത്തിയത്.പല നേതാക്കളുടേയും
പേരുകൾ കണ്ണൂർ സീറ്റിലേക്ക്
ഉയർന്നുകേട്ടിരുന്നു. എന്നാൽ അവർക്കെതിരെ
പാർട്ടിക്കുളളിൽ നിന്ന് തന്നെ എതിർപ്പും
ഉയർന്നു. ഇതും നേതൃത്വം
കണക്കിലെടുത്തു. സുധാകരന് രാജ്യസഭ സീറ്റ്
നൽകാനും ആലോചന ഉണ്ടായിരുന്നു.
എന്നാൽ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ്
നൽകാൻ തീരുമാനിച്ചതും എഐസിസി
കണക്കിലെടുത്തു. സുധാകരൻ വരുന്നത് ജില്ലാ,
സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ
തുടർന്നാണ്. കണ്ണൂരിൽ സുധാകരൻ
അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന്
സംസ്ഥാന നേതൃത്വം എഐസിസിയെ
അറിയിച്ചു. പകരം മികച്ച സ്ഥാനാർഥി
ഇല്ലാത്തതും കാരണമായി. സമുദായിക
സമവാക്യങ്ങൾക്കൊത്ത മികച്ച
സ്ഥാനാർഥിയെ കണ്ടെത്താൻ ആയില്ല.
ഇതോടെയാണ് സുധാകരൻ വീണ്ടും കണ്ണൂരിൽ
അങ്കത്തിനിറങ്ങുന്നത്.

