കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്വാസതടസ്സവും രക്ത സമർദ്ദം കൂടിയതിനെ തുടർന്നുമാണ് അദ്ദേഹത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ പരിചരണത്തിൽ കലൂരിലെ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ മാറ്റിയത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് തുടരാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി വിട്ട മഅദനി എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി അറിയിച്ചു
ബംഗളൂരു സ്ഫോടനക്കേസിലെ 31-ാം പ്രതിയായ മഅദനിക്ക് സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെതുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കേരളത്തിലെത്തിയത്. തുടർന്ന് കൊല്ലം അൻവാർശേരിയിൽ എത്തി മാതാവിനെയും പിതാവിനെയും സന്ദർശിച്ച ശേഷം ചികിത്സക്കായി എറണാകുളത്ത് താമസിക്കുകയായിരുന്നു

