ഡൽഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിൽ അടിമുടി മാറ്റം. പാഠപുസ്തകത്തിൽ പുത്തൻ അഴിച്ചുപണി നടത്തിയതായി റിപ്പോർട്ട്. ഇന്ത്യയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങളാണ് നീക്കം ചെയ്തത്. കൂടാതെ മറ്റുചില ഭാഗങ്ങൾ പൗസ്തകത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ഉള്ളടക്കത്തില്‍ കശ്മീർ പുനസംഘടന ചേർത്തതായി റിപ്പോർട്ട്.
ഇന്ത്യ – ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ ഭാഗം നീക്കിയാണ് ചൈനയുടെ പ്രകോപനമാണ് കാരണമെന്ന ഭാഗം ഉള്‍പ്പെടുത്തിയത്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അതിജീവനത്തെ സംബന്ധിച്ചുള്ള കാർട്ടൂണും നീക്കി.
2014 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതാണ് പഴയ പുസ്തകമെന്നും ഇതിനാലാണ് മാറ്റം വരുത്തുന്നതെന്നുമാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം. അനന്ദ്പൂർ സാഹിബ് പ്രമേയത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളിലെ ഖാലിസ്ഥാൻ പരാമർശവും നീക്കി. അനന്ദ്പൂർ സാഹിബ് പ്രമേയം ഫെഡറലിസത്തെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതെന്ന് മാത്രമാക്കി. ഇതോടൊപ്പമുണ്ടായിരുന്നു സ്വതന്ത്ര സിഖ് രാജ്യത്തെ അനുകൂലിച്ചുള്ള പ്രമേയന്ന് വ്യാഖ്യാനിക്കാമെന്ന വാചകവും നീക്കം ചെയ്തു.

