പാലക്കാട്: പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രമം നടത്തിയ ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാൾ ഒളിവിലായിരുന്നു. ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് പിരായിരി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവർക്കാണ് വെട്ടേറ്റത്. ഭാര്യവീട്ടിലെത്തിയാണ് റിനോയ് ആക്രമണം നടത്തിയത്. ഭാര്യയുടെ അച്ഛൻ്റെയും അമ്മയുടെയും മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം വെട്ടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ആക്രമണത്തിന് ശേഷം 14 വയസുള്ള മകനുമായി റിനോയ് രക്ഷപ്പെടുകയായിരുന്നു. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം സ്ഥാപിക്കുന്നതിനായി വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ മാതാപിതാക്കളെ കണ്ടത്.
