മലപ്പുറം: ബസ് കാത്ത് നിന്ന യുവതിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും 50,000 രൂപ പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനിനാണ് കൽപ്പറ്റ അഡീഷണൽ ഡിസ്കട്രിക് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
തവിഞ്ഞാൽ 43-ാം പടിയിൽ വെച്ചാണ് പ്രതി ബസ് കാത്തുനിന്ന യുവതിയെ കാണുന്നത്. പിന്നാലെ യുവതിയോട് ബസ് വരാൻ വൈകുമെന്നും താൻ കൊണ്ടാക്കാമെന്നും പ്രതി പറഞ്ഞു. തുടർന്ന് നിർബന്ധിച്ച് യുവതിയെ കാറിൽ കേറ്റി പെപ്പർ സ്പ്രേ അടിച്ച് കീഴ്പ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിനിടയിൽ ജീവൻ രക്ഷാർത്ഥം യുവതി കാറിൽ നിന്നും ചാടി. തൊട്ടു പിന്നാലെ വന്ന ബസ് ജീവനക്കാരെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിക്ക് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക കേസുൾപ്പടെ 49 ഓളം ക്രിമിനൽ കേസുകളുണ്ട്.
