ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവനാണു (54) ഏഴ് വര്‍ഷം കഠിന തടവും 60,000 രുപ പിഴയും ശിക്ഷ വിധിച്ചത്. 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. പിഴ തുക അതിജീതക്ക് നൽകാനും കോടതി വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹനാണു പ്രതിയെ ശിക്ഷിച്ചത്.
2020 ഡിസംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തി 11 വയസുകാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിചാരണക്കിടെ മറ്റൊരു പോക്സോ കേസില്‍ ഒളിവില്‍ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. പിഴ സംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കാനും കൂടാതെ, അതിജിവിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കാനും ഉത്തരവില്‍ പറയുന്നു.
