ഇറാൻ്റെ ആണവകേന്ദ്രമുള്ള ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണങ്ങൾ നടത്തി. ലഞ്ചാന്‍, മൊബാറക്കെ, ഷഹ്രെസ, ഇസ്ഫഹാന്‍ എന്നീ നഗരങ്ങളാണ് ലക്ഷ്യമിട്ടത്. അതേസമയം, അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഇസ്ഫഹാൻ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.
അതിനിടെ, ആണവ വസ്തുക്കൾ ഇറാൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. ഇവ നശിക്കാതിരിക്കാനാണിത്. യു എസ് ആസ്ഥാനമായുള്ള പ്രതിരോധ തിങ്ക് ടാങ്കുകളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ (ഐ എസ് ഡബ്ല്യു), ക്രിട്ടിക്കല്‍ ത്രെറ്റ്‌സ് പ്രോജക്റ്റ് (സി ടി പി) എന്നിവയാണ് ഈ വിലയിരുത്തല്‍ നടത്തിയത്. ആണവ വസ്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതായി മുതിര്‍ന്ന ഐ ആർ ജി സി കമാന്‍ഡര്‍ പറഞ്ഞതായി ഈ സംഘടനകൾ അറിയിച്ചു
അതിനിടെ, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവന്‍ റാഫേല്‍ ഗ്രോസിക്കെതിരെ ഇറാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും പരാതി നല്‍കി. സമാധാനപരമായ ആണവ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗ്രോസിയുടെ സമീപനത്തിനെതിരെയാണ് ഇറാൻ്റെ പരാതി. ഇറാന്റെ ബുഷെര്‍ ആണവനിലയം ആക്രമിക്കപ്പെട്ടാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്ന് ഗ്രോസി പറഞ്ഞിരുന്നു.