Headlines

സ്കൂളിൽ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചു; വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്ന് മാറ്റി രക്ഷിതാക്കൾ; സ്കൂൾ അടച്ചുപൂട്ടൽ ഭീക്ഷണിയിൽ

ബംഗളൂരു: സ്കൂളിൽ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചതിനെത്തുടർന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്ന് മാറ്റി രക്ഷിതാക്കൾ. ഇതോടെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് സ്കൂൾ. ചാമരാജനഗർ ജില്ലയിലെ സർക്കാർ വിദ്യാലയമാണ് അയിത്താചരണത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഹോമ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് ദലിത് സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചതോടെ സ്കൂളിന്റെ ഭാവിതന്നെ അവതാളത്തിലായത്.


ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തിൽ ശേഷിക്കുന്നത്. സ്കൂളിൽ ചേർന്ന 22 വിദ്യാർഥികളിൽ 21 പേരുടേയും രക്ഷിതാക്കൾ അവരുടെ കുട്ടികളെ പിൻവലിച്ചു. ദലിത് പാചകക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് സ്കൂളിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ശേഷിച്ച രക്ഷിതാക്കളുടെ പ്രേരണയിൽ ഇവരും ആഹാരം ബഹിഷ്കരിച്ച് കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങുന്നവർക്കൊപ്പം ചേർന്നു. ടിസി വാങ്ങിയ പല രക്ഷിതാക്കളും കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർത്തിട്ടുണ്ട്.

2024–25 അധ്യയന വർഷത്തിൽ സ്കൂളിൽ തുടക്കത്തിൽ 22 വിദ്യാർഥികളുണ്ടായിരുന്നു. ഇതിൽ 12 പേർ ഇതിനകം ടിസി വാങ്ങി. ശേഷിക്കുന്ന വിദ്യാർഥികൾക്കായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നിലവിൽ സ്കൂളിൽ ഒരു വിദ്യാർഥിയും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. ജില്ലാ അധികൃതർ സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തി.

വിദ്യാഭ്യാസ വകുപ്പിലെയും സാമൂഹികക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥരും ഹോമ ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു. ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് ബി.ടി കവിത, ജില്ലാ പഞ്ചായത്ത് സിഇഒ മോന റോട്ട്, ഡിഡിപിഐ രാമചന്ദ്ര രാജെ അർസ് എന്നിവർ സാമൂഹിക പരിഷ്കരണത്തെക്കുറിച്ച് മാതാപിതാക്കളോടും അധ്യാപകരോടും നേരിട്ട് സംസാരിച്ചു. എന്നാൽ അയിത്താചരണ കേസ് ഭയന്ന് സ്കൂളിലെ അധ്യാപന നിലവാരം മോശമായതിനാലാണ് കുട്ടികളെ സ്കൂളിൽ നിന്ന് പിൻവലിച്ചതെന്നാണ് മാതാപിതാക്കൾ സിഇഒ റോട്ടിനോട് പറഞ്ഞത്.

ബോധവത്കരണ ഫലമായി എട്ട് കുട്ടികളുടെ രക്ഷിതാക്കൾ മക്കളെ വീണ്ടും സ്കൂളിൽ ചേർക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് എസ്പി കവിത പറഞ്ഞു. “തൊട്ടുകൂടായ്മ ആചരിക്കപ്പെട്ടതായി കണ്ടെത്തി പരാതി നൽകിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കും” എന്ന് അവർ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: