അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത മേനോൻ പറഞ്ഞു. അതേസമയം അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു. ഞകളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും, എന്താണ് സത്യമെന്ന് എല്ലാവരും അറിയണമെന്നും ശ്വേത പറഞ്ഞു.
‘ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ’, ശ്വേത പറഞ്ഞു. ഡബ്ല്യൂ സി സി അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും ശ്വേത മേനോൻ കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. ഡബ്ല്യൂ സി സി അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കിൽ ഡബ്ല്യൂ സി സി അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ ഞാൻ തയ്യാറാണ്’, ശ്വേത മേനോൻ പ്രതികരിച്ചു.
താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ട് നേടിയാണ് നടി ശ്വേത മേനോൻ ‘അമ്മ’ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. 31 വർഷങ്ങൾക്കു ശേഷമാണ് അമ്മയുടെ തലപ്പത്തേക്ക് വനിത സാരഥി എത്തുന്നത്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയയും ജയൻ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു.
ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് ഉണ്ണി ശിവപാൽ വിജയിച്ചത് ട്രഷറർ സ്ഥാനത്തേക്ക് വന്നത്. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ വനിത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സന്തോഷ് കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

