വാൽപ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് ദാരുണാന്ത്യം. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകനായ സൈബുൾ ആണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി പിടികൂടി കൊണ്ടുപോവുകയായിരുന്നു.
വാൽപ്പാറയിലെ ആയിപ്പാടി എസ്റ്റേറ്റിലാണ് വൈകുന്നേരം നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൈബുൾ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് കുട്ടികളെയാണ് മേഖലയിൽ പുലി ആക്രമണത്തിൽ നഷ്ടപ്പെട്ടത്. ഇതോടെ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ കടുത്ത ഭീതിയിലാണ്.
പുലിയെ പിടികൂടാൻ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സൈബുളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.


