നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ജയ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍. പ്രധാന പ്രതികളിലൊരാളായ ദിനേഷ് ബിന്‍വാള്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ജയ്പൂര്‍ ജില്ലയിലെ ജംവ രാംഗഢ് സ്വദേശിയായ ബിജെപി നേതാവ് ദിനേഷ് ബിന്‍വാളും സഹോദരന്‍ മംഗിലാലും ഏപ്രില്‍ 26നും 27നും ഇടയില്‍ ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സിക്കറില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന തന്റെ മകന് ദിനേഷ് ചോദ്യപേപ്പര്‍ നല്‍കിയതായും തുടര്‍ന്ന് ഏപ്രില്‍ 29-ഓടെ ഇത് മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതായും ആരോപണമുണ്ട്. ഇതിനായി ബിന്‍വാളും സഹോദരനും സിക്കറിലേക്ക് യാത്ര ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയുമായും ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ദിനേഷ് ബിന്‍വാളിന്റെ കുടുംബത്തിലെ നാല് കുട്ടികള്‍ കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയിരുന്നു. ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി സൂചനയുണ്ട്.

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ വിവരമനുസരിച്ച്, ഹോസ്റ്റല്‍ ഉടമകള്‍ക്കും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ സിക്കറിലെ നിരവധി വ്യക്തികള്‍ക്ക് ചോര്‍ന്ന പേപ്പര്‍ ദിനേഷ് വിറ്റതായും ആരോപണമുണ്ട്. കോച്ചിങ് ഹബ്ബുകളില്‍ ഈ റാക്കറ്റ് ആഴത്തില്‍ വേരൂന്നിയതായും ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റര്‍മാരും വിദ്യാര്‍ഥികളും ഇടനിലക്കാരും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് പ്രചരിപ്പിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്

മറ്റൊരു പ്രതിയായ രാകേഷ് മാണ്ഡവിയയും നിലവില്‍ അന്വേഷണ പരിധിയിലാണ്. സിക്കറിലെ ഒരു കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശം കണ്‍സള്‍ട്ടന്‍സി ഓഫീസ് നടത്തിയിരുന്ന ഇയാള്‍ കൗണ്‍സിലിങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ക്ക് പേപ്പര്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. രാകേഷിനെയും കൂട്ടാളികളെയും ഡെറാഡൂണില്‍ നിന്നാണ് എസ്ഒജി കസ്റ്റഡിയിലെടുത്തത്. ദിനേഷ് ബിന്‍വാള്‍ വഴിയാണ് ഇയാള്‍ക്ക് പേപ്പര്‍ ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: