Headlines

ജനസംഖ്യ കൂട്ടാൻ ആന്ധ്ര: മൂന്നാം കുട്ടിക്ക് 30,000 രൂപ, നാലാം കുട്ടിക്ക് 40,000 രൂപ ധനസഹായം; ചന്ദ്രബാബു നായിഡു



ആന്ധ്രപ്രദേശിലെ കുറഞ്ഞുവരുന്ന ജനസംഖ്യാ വളർച്ചാ നിരക്ക് പരിഹരിക്കാൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കൂടുതൽ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം ലഭിക്കുമെന്നും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു മാസത്തിനകം സർക്കാർ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ ‘സ്വർണ്ണാന്ധ്ര–സ്വച്ഛാന്ധ്ര’ ശുചിത്വ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

രണ്ടാമത്തെ കുട്ടിയുണ്ടാകുന്ന ദമ്പതികൾക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുമെന്ന മുൻ നിർദ്ദേശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പുതിയ പ്രഖ്യാപനം. മാർച്ച് 5-ന് നിയമസഭയിൽ സംസാരിക്കവെ, രണ്ടാമത്തെ കുട്ടിയെ സ്വാഗതം ചെയ്യുന്ന കുടുംബങ്ങൾക്ക് 25,000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്ന് നായിഡു പറഞ്ഞിരുന്നു.

മൂന്നാമത്തെയോ അതിൽ കൂടുതലോ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളിലേക്ക് ആനുകൂല്യം നീട്ടാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി സത്യകുമാർ യാദവ് പിന്നീട് പിടിഐയോട് വ്യക്തമാക്കി.

ജനസംഖ്യയിലെ കുറവ് വലിയ പ്രതിസന്ധിയാകും

മാറിവരുന്ന സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളാണ് ജനനനിരക്ക് കുറയാൻ കാരണമാകുന്നതെന്ന് നായിഡു പറഞ്ഞു. വരുമാനം മെച്ചപ്പെടുന്നതോടെ പല കുടുംബങ്ങളും ഇപ്പോൾ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുകയാണെന്നും, ആദ്യത്തെ കുട്ടി ആൺകുട്ടിയല്ലെങ്കിൽ മാത്രം രണ്ടാമതൊരു കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നവരുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ പ്രവണതകൾ സംസ്ഥാനത്തിന്റെ ദീർഘകാല ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

2.1 ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടി.എഫ്.ആർ) നിലനിർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ശരാശരി 2.1 കുട്ടികൾ ഉണ്ടാകുമ്പോൾ മാത്രമേ ഒരു ജനസംഖ്യ സ്ഥിരമായി നിലനിൽക്കൂ എന്ന് ആശങ്ക വിശദീകരിച്ചുകൊണ്ട് നായിഡു പറഞ്ഞു. കുട്ടികളെ വളർത്തുന്നത് ഒരു ബാധ്യതയാണെന്ന ധാരണ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, കുട്ടികളെ വിലപ്പെട്ട ആസ്തികളായി കാണണമെന്നും സർക്കാർ നയത്തിലൂടെ അത് തെളിയിക്കാൻ താൻ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കി.

ആന്ധ്രയിലെ നിലവിലെ സ്ഥിതിയും ആശങ്കകളും

സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) 2020 ലെ കണക്കുകൾ പ്രകാരം, ആന്ധ്രപ്രദേശിന്റെ മൊത്തം ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 1.5 ആയി കുറഞ്ഞു, ഇത് രാജ്യത്തിന്റെ ശരാശരിയായ 2.0 നും സ്ഥിരതയ്ക്ക് വേണ്ട 2.1 നും വളരെ താഴെയാണ്. നഗരപ്രദേശങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് ഇതിലും കുറഞ്ഞ് 1.4 ലേക്ക് എത്തിയിരിക്കുന്നത് ജനസംഖ്യാ വളർച്ചയിലെ തുടർച്ചയായ ഇടിവിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് പ്രായമായവരുടെ ജനസംഖ്യയിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശ് സോഷ്യോ-ഇക്കണോമിക് സർവേ 2023-24 പ്രകാരം 2047 ഓടെ മുതിർന്ന പൗരന്മാരുടെ എണ്ണം 1.3 കോടിയായി ഉയർന്നേക്കാം.

ഈ ജനസംഖ്യാപരമായ ആശങ്കകൾ നിലനിൽക്കുമ്പോഴും, തൊഴിൽ സൂചകങ്ങളിൽ ആന്ധ്രപ്രദേശ് ശക്തമായ പ്രകടനം തുടരുന്നുണ്ട്.സംസ്ഥാനത്തെ തൊഴിൽ പങ്കാളിത്ത നിരക്ക് 61.1 ശതമാനമാണ്, ഇത് ദേശീയ ശരാശരിയായ 54.9 ശതമാനത്തേക്കാൾ കൂടുതലാണ്. അതേസമയം തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി വളരെ കുറഞ്ഞുനിൽക്കുന്നു. നാഷണൽ മൾട്ടിഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ്, പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎൽഎഫ്എസ്) എന്നിവ പ്രകാരം സംസ്ഥാനത്തെ ദാരിദ്ര്യരേഖ 2016-ലെ 11.77 ശതമാനത്തിൽ നിന്ന് 2023-ൽ 6.1 ശതമാനമായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഈ സാമ്പത്തിക സാമൂഹിക പുരോഗതി ദീർഘകാലത്തേക്ക് നിലനിർത്തുന്നതിന് ശക്തവും സജീവവുമായ നയപരമായ നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ ചുണ്ടിക്കാട്ടുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: