കാസർകോട് :മൊഗ്രാൽ പഞ്ചായത്ത് ഭരണസമിതിയിലെ സഹപ്രവർത്തകൻ കബളിപ്പിച്ച് രാജിവെപ്പിച്ചെന്ന ആരോപണവുമായി പഞ്ചായത്തംഗം. കാസർകോട് മൊഗ്രാൽ പുത്തൂരിലെ കല്ലങ്കൈ വാർഡിൽ നിന്നുള്ള എസ്.ഡി.പി.ഐ. അംഗമായ ദീക്ഷിതാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ തന്നെ മുസ്ലിം ലീഗ് അംഗത്തിനെതിരേ രംഗത്തെത്തിയത്. മലയാളം വായിക്കാനറിയാത്ത തന്നെക്കൊണ്ട് രാജിക്കത്തിൽ ഒപ്പിടീപ്പിച്ച് സെക്രട്ടറിയെ ഏൽപ്പിച്ചുവെന്നാണ് ദീക്ഷിതിന്റെ ആരോപണം. രാജിക്കത്തായിരുന്നു താൻ നൽകിയത് എന്ന് അറിയുന്നത് പിന്നീട് മറ്റുള്ളവർ പറഞ്ഞപ്പോൾ മാത്രമായിരുന്നു എന്ന് ദീക്ഷിത് പറഞ്ഞു.

കഴിഞ്ഞ 12-ന് പഞ്ചായത്ത് വൈസ് പ്രസിഡന്റുൾപ്പെടെയുള്ളവർ തന്നെ സമീപിച്ച് മലയാളത്തിൽ എഴുതിയ ഒരു കടലാസ് കാണിച്ച് ഒപ്പിട്ട് സെക്രട്ടറിയെ ഏൽപ്പിക്കണമെന്ന് പറഞ്ഞു. തനിക്ക് മലയാളം വായിക്കാൻ അറിയില്ല. കന്നഡയാണ് പഠിച്ചത്. തുളുവാണ് അധികം ഉപയോഗിക്കാറ്. അതുകൊണ്ട് തന്നെ എന്താണ് കത്തിൽ ഉണ്ടായിരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അവർ പറഞ്ഞത് പ്രകാരം ഞാൻ കത്തിൽ ഒപ്പിട്ടു. ശേഷം സെക്രട്ടറിയെ ഏൽപ്പിച്ചു. എന്നാൽ പിന്നീടാണ് അറിയുന്നത്, അവർ രാജിക്കത്താണ് തന്നിൽ നിന്നും ഒപ്പിട്ട് വാങ്ങിയതെന്ന് ദീക്ഷിത് പറഞ്ഞു.
മുസ്ലിം ലീഗ് മെമ്പറായിരുന്ന സിദ്ധിഖാണ് ഇതിന് പിന്നിലെന്നാണ് ദീക്ഷിത്തിന്റെ ആരോപണം. കാലങ്ങളായി രാജിവയ്ക്കണമെന്ന് ഭീഷണി ഉണ്ടായിരുന്നു. താൻ ഒപ്പിട്ട് നൽകിയത് രാജിക്കത്താണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ദീക്ഷിത്ത് പറഞ്ഞു.
