മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. മത്സരത്തിൽ ടോസ് നിർണായകമാണെന്ന് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ പറഞ്ഞു.
റൗണ്ട് റോബിനിലെ ഒന്‍പത് മത്സരങ്ങളും ജയിച്ച്, പരാജയം അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും പ്രതീക്ഷകൾ ഏറെയാണ്. 2019ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്‍റെ ഓർമ്മകൾ ന്യൂസിലൻഡിനു കൂട്ടായുണ്ട്. പക്ഷെ, ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള ഇന്ത്യയുടെ വരവ്, ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്നുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ പേസർമാരെ നേരിടാൻ ഇന്നലെ, വാങ്കെഡെയിൽ ടീം കഠിനപരിശീലനത്തിൽ ഏർപ്പെട്ടതും.
ക്യാപ്റ്റൻ കെയിൻ വില്യംസണും ടോം ലാഥവും ഡാരിൽ മിച്ചലും നെറ്റ്സിൽ കൂടുതൽ നേരം പേസ് ബൗളിൽ പരിശീലിച്ചു. ഔട്ട്സിംഗറുകളും ഇൻസ്വിംഗറുകളും പരീക്ഷിച്ച് ന്യൂസിലൻഡ് പേസ് ബൗളർമാരായ ട്രെന്‍റ് ബോൾട്ടും മാറ്റ് ഹെൻട്രിയും ലോക്കി ഫെർഗൂസനും അധികനേരം നെറ്റ്സിൽ പന്തെറിഞ്ഞു.
സ്പിന്നെറിഞ്ഞ് വ്യത്യസ്തതകൾ പരീക്ഷിക്കുന്നതോടൊപ്പം ഫീൽഡിങ്ങിലും മൈക്കൽ സാന്‍റ്നര്‍ കൂടുതൽ നേരം ചെലവിട്ടു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ദീർഘനേരമാണ് രചിൻ രവീന്ദ്രയും പരിശീലനം നടത്തിയത്. ബംഗളൂരുവിലെ മത്സരത്തിനുശേഷം ഇന്നലെ മുംബൈയിലെത്തിയ ഇന്ത്യൻ താരങ്ങൾ വിശ്രമത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ന്യൂസിലൻഡ് താരങ്ങളും വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ താരങ്ങളും വാങ്കെഡെയിൽ പരിശീലനത്തിനിറങ്ങും.
