തിരുവനന്തപുരം : തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം. തമിഴ്‌നാട് അതിര്‍ത്തിയായ പുലിയൂര്‍ശാഖയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് മുന്‍പ് ബസ് ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായിരുന്നു. ഈ യുവാവ് ബസിന് മുന്നിലേക്ക് വട്ടം ചാടിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് യുവാവ് ബസിനെ പിന്തുടര്‍ന്നെത്തി കല്ലെറിഞ്ഞത്.
സംഭവസമയത്ത് ബസില്‍ എട്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ വെളളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചുടുകട്ടയാണ് യുവാവ് ബസിന് നേരെ എറിഞ്ഞത്. മാര്‍ത്താണ്ഡത്തു നിന്നും പനച്ചുമൂട്ടിലേക്ക് സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ആര്‍ടിസി ബസാണ് ആക്രമിക്കപ്പെട്ടത്.


