തിരുവനന്തപുരം: വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആൾദൈവമെന്ന പേരിൽ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ. എന്നാൽ പിന്നീട് ജയിൽ മോചിതനായിരുന്നു.
കഴിഞ്ഞ വർഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സർക്കാർ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാർത്തകളിൽ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവൻ.
സ്വാമി അമൃത ചൈതന്യ എന്ന പേരിൽ ആൾദൈവമായി ഏറെക്കാലം തുടർന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വർഷത്തേക്ക് തടവ് ശിക്ഷിച്ചത്. ഗൾഫ് മലയാളിയായ ഒരു സ്ത്രീയിൽ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാൾക്കെതിരെയുണ്ടായിരുന്നു.

