കണ്ണൂർ :തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിർണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. കേരള സർവകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഷാജി അടക്കം നാലു പേർക്കെതിരെയാം 1 പൊലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരിൽ രണ്ടുപേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കലോത്സവത്തിലെ വിവാദമായ മാർഗം കളി മത്സരത്തിന്റെ വിധി കർത്താവായിരുന്നു ഷാജി. മാർഗം കളി മത്സരത്തിന്റെ ഫലം പരാതിയെതുടർന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാർ മത്സരാർത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങൽ സംഘാടകർ പൊലീസിന് കൈമാറിയിരുന്നു.
കണ്ണൂർ മേലെ ചൊവ്വയിലെ വീട്ടിനുള്ളിലാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നിരപരാധിയാണെന്നും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ഇതാണ് സത്യമെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.കലോത്സവത്തിന്റെ വിധി നിർണയത്തിനായി വിധി കർത്താക്കൾക്ക് നൽകുന്ന ജഡ്‌ജ് റിമാർക്‌സ് ഷീറ്റിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. പണം വാങ്ങിയിട്ടില്ലെന്ന് കസ്റ്റഡിയിൽ എടുത്ത സമയത്ത് ഷാജി പൊലീസിനോട് പറഞ്ഞിരുന്നു. കൂടുതൽ പ്രതികരണത്തിനും ഷാജി തയാറായിരുന്നില്ല.



