കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ പോലീസ്കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു. വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവത്തിൽ ട്രാൻസ് വുമണ്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് പലകുറി അടിച്ചു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്കേറ്റു. മർദ്ദനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ട്രാൻസ് വുമണിനെ പ്രതി പിന്തുടർന്ന് എത്തുന്നത് സമീപത്തുണ്ടായിരുന്ന കാറിലെ ക്യാമറയിൽ പതിഞ്ഞു. ഇതടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
