മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. അതേസമയം ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ അടുത്ത മലയിലേക്ക് തീ വ്യാപിക്കുകയാണ്. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്. അഞ്ചോളം കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്തായി ഇപ്പോൾ താമസിക്കുന്നുണ്ട്.
താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
പഞ്ചാരക്കൊല്ലിയിലെ കാടിനാണ് തീ പിടിച്ചത്. കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സ്ഥലമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു കടുവ തലപ്പുഴ ഭാഗത്തും എത്തിയിരുന്നു.