കോട്ടയം: ആര്‍എസ്എസ് ഭാരതാംബയ്ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ആര്‍എസ്എസ് എന്ന അക്ഷരമെ ആളുകള്‍ക്ക് അറിയൂവെന്നും എന്താണ് ആര്‍എസ്എസ് എന്ന് ആളുകള്‍ക്ക് മനസ്സിലാക്കുന്നില്ലായെന്നും ഗവര്‍ണര്‍ പറഞ്ഞു. കോട്ടയത്തെ സേവാഭാരതിയുടെ പരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു ഗവര്‍ണറുടെ ആര്‍എസ്എസ് പുകഴ്ത്തല്ആരാണ് അധികാരത്തില്‍ എന്ന് നോക്കിയല്ല ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഭാരതമാതാവിനും ഭാരതമാതാവിന്റെ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ രാഷ്ട്രീയമല്ല ലക്ഷ്യം. സേവാഭാരതിയും ഈ ആശയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ ആശയം ഇപ്പോള്‍ ഉണ്ടായതല്ലായെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഭാരതാംബ വിവാദം തുടരുന്നതിനിടയിലാണ് ആർഎസ്എസിനെയും ഭാരതാംബയെയും പുകഴ്ത്തി വീണ്ടും ഗവർണർ രംഗത്തെത്തിയത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തതാണ് ഒടുവിൽ വിവാദമായത്. പരിസ്ഥിതി ദിനാചരണത്തില്‍ ഇതേചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചിരുന്നു. ഇതിനിടെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
