തിരുവനന്തപുരം: റോഡിൽ ഓഫായി നിന്ന കാറിലെ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ 45 കാരനായ അജിയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു കാറിലുണ്ടായിരുന്ന യുവതിയെയും കുടുംബത്തെയും പ്രതി ആക്രമിച്ചത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെത്തിയപ്പോൾ എൻജിൻ ഓഫായി കാർ നിന്നു. ഇതോടെ റോഡരുകിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയുംചെയ്യുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും കാറിലുണ്ടായിരുന്ന മക്കളെയും യുവതിയുടെ സഹോദരിയെയും മർദ്ദിക്കുകയായിരുന്നു. കന്യാകുളങ്ങര സിഎച്ച്സിയിൽ ചികിത്സ തേടിയ യുവതി വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.പിന്നാലെ പൊലീസ് പ്രതിയെ പിടികൂടുകയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.ഇയാളെ കോടതി റിമാൻഡ് ചെയ്തു


