Headlines

ബിജെപി കൗണ്‍സിലറുടെ മൂന്നാംഭാര്യയെ കുത്തിക്കൊന്നു; പ്രതി ആദ്യഭാര്യയിലെ മകന്‍


മധ്യപ്രദേശില്‍ മണ്ഡസൗര്‍ മുനിസിപ്പൽ കൗൺസിലറുടെ മൂന്നാംഭാര്യയെ ആദ്യബന്ധത്തിലുള്ള മകന്‍ കുത്തിക്കൊന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബിജെപി പിന്തുണയുള്ള നേതാവായ ഷാഹിദ് മിയോയുടെ ഭാര്യ റുബീനയാണ് കൊല്ലപ്പെട്ടത്. പ്രതികളായ മകന്‍ സാഹിലിനേയും സുഹൃത്തിനേയും 24മണിക്കൂറിനകം പൊലീസ് പിടികൂടി.

പിതാവിന്റെ മൂന്നാംവിവാഹത്തിലുള്ള കടുത്ത എതിര്‍പ്പാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവാഹം മുതല്‍ തന്നെ റുബീനയോട് കടുത്ത വൈരാഗ്യമായിരുന്നു സാഹിലിനെന്നും പൊലീസ് പറയുന്നു. രണ്ടും മൂന്നും വിവാഹം അംഗീകരിക്കാനാവാതെയാണ് സാഹില്‍ പിതാവിന്റെ മൂന്നാംപങ്കാളിയെ ഒഴിവാക്കാന്‍ പദ്ധതിയിട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് പ്രതികള്‍ റുബീനയെ ലക്ഷ്യമാക്കിയെത്തിയത്.

കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്വന്തം വീട്ടില്‍ നിന്നും തിരിച്ചുവരികയായിരുന്നു റുബീന. മോട്ടോര്‍സൈക്കിളിലെത്തിയ പ്രതികള്‍ റുബീന ഓട്ടോയില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഓടിവന്ന് ആക്രമിക്കുകയായിരുന്നു. നെഞ്ചത്തും വയറ്റിലും തലയിലും കുത്തിപ്പരുക്കേല്‍പ്പിച്ചതിനു പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചുറ്റുമുണ്ടായിരുന്നവര്‍ ഓടിവന്നപ്പോഴേക്കും റുബീനയുടെ ജീവന്‍ നഷ്ടമായിരുന്നു. 

റുബീനയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അതേസമയം തനിക്ക് ശത്രുക്കളാരുമില്ലെന്നായിരുന്നു സംഭവത്തിനു പിന്നാലെ ഷാഹിദ് മിയോയുടെ പ്രതികരണം. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ അന്വേഷണസംഘം 24മണിക്കൂറിനുള്ളില്‍ പ്രതികളായ സാഹിലിനേയും കൂട്ടാളി സൊഹൈലിനേയും പിടികൂടി.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് കണ്ടെത്തി. ഷാഹിദ് മിയോയുടെ മൂന്നാമത്തേയും റുബീനയു‌ടെ നാലാമത്തേയും വിവാഹമായിരുന്നു ഇത്. മൂന്നാമത്തെ വിവാഹത്തില്‍ റുബീനയ്ക്ക് രണ്ട് മക്കളും ഷാഹിദിന് മൂന്നുമക്കളുമാണ് ഉള്ളത്. സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്‍പ്പെടെ ആശങ്കയിലായിരുന്ന സാഹിലിന് പിതാവിന്റെ മൂന്നാംവിവാഹം കൂടി അംഗീകരിക്കാനായില്ലെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: