കോഴിക്കോട്: സതീശൻ മന്ത്രിസഭയിലേക്ക് ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി. വിമർശനങ്ങളും പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളും ശക്തമായ സാഹചര്യത്തിൽ പി.കെ. ബഷീറിനെ അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നത്. പട്ടിക നിയുക്ത മുഖ്യമന്ത്രിക്കു കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങള്‍ അറിയിച്ചു.
അവസാന ഘട്ടം വരെ മന്ത്രിസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള പട്ടികയിൽ നിന്ന് ഒഴിവായതാണ് ശ്രദ്ധേയമായത്. അദ്ദേഹത്തിന് പകരമായാണ് പി.കെ. ബഷീർ പട്ടികയിൽ ഇടംനേടിയത്.
മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ സീൽ ചെയ്ത കവറിലൂടെയാണ് കൈമാറിയതെന്നും, അന്തിമ തീരുമാനം സാദിഖലി തങ്ങളുടേതാണെന്നും എം. കെ. മുനീർ വ്യക്തമാക്കി. അഞ്ച് പേരുടെ പട്ടികയാണ് കൈമാറിയതെന്നും നിയുക്ത മുഖ്യമന്ത്രി അത് അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


