ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു: 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ.കൊല്ലം പുനലൂര്‍ വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി അബ്ദുൾ ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷിഹാബ് ഷജീറയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷജീറയുടെ ബന്ധുക്കളാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് പൊലീസില്‍ പരാതി നല്‍കിയത്. 2017-ല്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷിഹാബ് ഭാര്യയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഷജീറയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഷിഹാബ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. വിവാഹശേഷം ഇയാൾ ഷജീറയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

വിവാഹം കഴിഞ്ഞ് 7 മാസത്തിനകമാണ് ഷജീറ മരിക്കുന്നത്. അബ്ദുൽ ഷിഹാബ് ഷജീറയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്കു കിട്ടിയതെന്നു പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: