തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ ബാനർ പ്രതിഷേധം. ആയുർവേദ കോളേജിലും കാലടി സംസ്കൃത സർവകലാശാലയിലും എസ്എഫ്ഐ ബാനർ കെട്ടി. ‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ഒരു ബാനറിലുള്ളത്. ‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’ എന്ന് എഴുതിയ ബാനറും കെട്ടിയിരുന്നു. നേരത്തെ തിരുവനന്തപുരം സംസ്കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ എഴുതിയിരുന്നത്.
ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് നേരെയുള്ള ബിജെപി പ്രതിഷേധവും കനക്കുകയാണ്. കോഴിക്കോട് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.
യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പോലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പോലീസും തല്ലി. കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പോലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും. അടിച്ചുതീർക്കാനാണെങ്കിൽ അടിച്ചുതീർക്കാം. പോലീസ് വേണ്ട നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.
ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് ബാനറിലൂടെ വ്യക്തമാക്കുന്നത്. ഗവർണർക്കെതിരെ മറ്റു കലാലയങ്ങളിലും സർവകലാശാലകളിലും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ ദിവസം ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു.
രാജ്ഭവനിലെ ഓദ്യോഗിക പരിപാടിയിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വീണ്ടും ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിക്കെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഈ ചിത്രം വെച്ച നടപടിയിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിച്ചിരുന്നു. സർക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയാണിതെന്നും ഇത്തരം വേദിയിൽ രാഷ്ട്രീയചിഹ്നങ്ങൾ വെക്കരുതെന്നും ഗവർണറോട് വേദിയിൽവെച്ച് ആവശ്യപ്പെട്ടശേഷമാണ് മന്ത്രി വേദിവിട്ടിറങ്ങിയത്.