തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 99.07 ആണ് ഈ വർഷത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്. 4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 4,10,456 പേർ വിജയിച്ചു. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ.
30,514 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞതവണ ഇത് 61,449 ആയിരുന്നു. 20771 പെൺകുട്ടികൾക്കും 9743 ആൺകുട്ടികൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. ഐ ടി മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളവനുവദിക്കേണ്ടി വന്നു.
പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പ്രൈവറ്റ് പരീക്ഷ ഫലത്തിൽ 251 പേര്‍ പരീക്ഷ എഴുതിയതിൽ 189 പേര്‍ ജയിച്ചു. 75.3 ശതമാണ് വിജയം.
എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് ആണ്. ജില്ല 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
എസ്എസ്എൽസി ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
https://kbpe.kerala.gov.in
https://results.digilocker.gov.in
https://sslcexam.kerala.gov.in
https://thslcexam.kerala.gov.in/thslc
https://sslchiexam.kerala.gov.in
https://ahslcexam.kerala.gov.in
https://results.kite.kerala.gov.in


