തിരുവനന്തപുരം: മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്റെ സ്നേഹം ഇടത്തോട്ട് ചായുമെന്ന പ്രതീക്ഷയിൽ സിപിഎം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ കളത്തിലിറക്കാനാണ് സാധ്യത. പാർട്ടി പട്ടികയില്‍ ഒന്നാം പേരുകാരന് മുന്‍മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. ചില യുവനേതാക്കളുടെ പേരും പറഞ്ഞ് കേട്ടിരിന്നു. എന്നാല്‍ ഇത്തവണ ഒരു പരീക്ഷണം വേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സാമുദായിക സമവാക്യങ്ങളും കടകംപള്ളിയുടെ പേര് പരിഗണിക്കാന്‍ കാരണമാണ്. ജില്ലാസെക്രട്ടറി ആയിരുന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത സ്വാധീനവും മികച്ച സംഘടനമികവുമെല്ലാം വരുന്ന സ്ഥാനാർഥിയുടെ പേര് കടകംപള്ളി സുരേന്ദ്രന് എന്നതിലേക്ക് ചുരുങ്ങുന്നുണ്ട്. മൂന്ന് മുന്നണികളും സർവസന്നാഹവുമായി ഇറങ്ങുമ്പോ ആറ്റിങ്ങലിലെ പോരാട്ടം കൊഴുക്കും.
20 ലോക്സഭ മണ്ഡലങ്ങളില്‍ സി.പി.എമ്മിന് കാര്യമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍.കഴിഞ്ഞ തവണത്തെ യുഡിഎഫ് ചുഴലയില്‍ ആറ്റിങ്ങലിലെ പാർട്ടി കോട്ടകൊത്തളങ്ങള്‍ തകർന്നടിച്ചു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ അടിത്തറയില്‍ വിള്ളല്‍ വീണിട്ടില്ലെന്നതാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.